Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാജീവ് വസ്തുതകൾ മനസിലാക്കി പ്രതികരിക്കണമെന്ന് ചെന്നിത്തല പറഞ്ഞു.
സ്വർണക്കൊള്ള കേസിൽ ഡി. മണിക്ക് ക്ലീൻ ചിറ്റ് നൽകിയെന്ന ആരോപണത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്റെ അറിവിൽ ഹൈക്കോടതിയോ എസ്ഐടിയോ അത്തരത്തിലൊരു വിവരം പുറത്തുവിട്ടിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
വ്യാജ വാർത്തകൾ പ്രചരിപ്പിച്ച് ആശയക്കുഴപ്പമുണ്ടാക്കുന്നത് കേസിലെ യഥാർഥ പ്രതികളാണ്. മാർക്സിസ്റ്റ് പാർട്ടിക്കാരാണ് കേസിലെ യഥാർഥ പ്രതികൾ. മൂന്ന് നേതാക്കൻമാർ ജയിലിലാണ്. ശ്രദ്ധ തിരിച്ചുവിടാനാണ് സിപിഎം ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.
രാജീവ് ഒരു മന്ത്രിയാണെന്നും രമേശ് ചെന്നിത്തല ഓർമിപ്പിച്ചു. പ്രത്യേക അന്വേഷണസംഘം പറയുന്നത് തങ്ങൾ ഒരു വാർത്തയും പുറത്തുകൊടുത്തില്ലെന്നാണ്. ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് എങ്ങനെ പുറത്തുവന്നുവെന്നും ചെന്നിത്തല ചോദിച്ചു.
അത് സത്യമാണോയെന്ന് ചോദിച്ച ചെന്നിത്തല തന്റെ റോൾ എസ്ഐടിക്ക് മൊഴി നൽകിയതോടെ അവസാനിച്ചെന്നും അറിയിച്ചു. ഒരു പൊതുപ്രവർത്തകനെന്ന നിലയിൽ ലഭിച്ച വിവരങ്ങൾ അന്വേഷണസംഘത്തിന് കൈമാറുകയാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
തുടർന്നുള്ള കാര്യങ്ങളിൽ തനിക്ക് ഒരു പങ്കുമില്ല. തനിക്ക് അതിൽ പങ്കാളിയാകേണ്ട കാര്യവുമില്ല. വിഷയത്തിൽ രാജീവ് കഥയറിയാതെ ആട്ടം കാണരുതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ ഗൗരവമായ പരിശോധന നടത്തി തിരുത്തി മുന്നേറുമെന്ന് മന്ത്രി പി. രാജീവ്. ശബരിമല സ്വർണക്കൊള്ളയിലെ കുറ്റവാളികളെ കണ്ടെത്തും. എൽഡിഎഫ് തിരിച്ചുവരുമെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോടു പറഞ്ഞു.
ശബരിമല സ്വർണകൊള്ളയിലെ അന്വേഷണം സംബന്ധിച്ച് പ്രതിപക്ഷം അവരുടെ ആദ്യ നിലപാട് മാറ്റിയെന്നും മന്ത്രി പറഞ്ഞു. ആദ്യം സിബിഐ അന്വേഷണം വേണമെന്നായിരുന്നു പ്രതിപക്ഷം ആവശ്യപ്പെട്ടത്. ഇപ്പോൾ ഹൈക്കോടതി മേൽനോട്ടത്തിലുള്ള അന്വേഷണമാണ് അവർ ആവശ്യപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: സർവകലാശാലകളിലെ വിസി നിയമന തർക്കത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കറും നിയമമന്ത്രി പി.രാജീവും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ മഞ്ഞുരുകിയില്ല. വിട്ടുവീഴ്ചക്കില്ലെന്ന് വ്യക്തമാക്കി ഗവർണറും സർക്കാരും നിലപാട് സ്വീകരിച്ചതോടെയാണ് അനുനയ നീക്കം പാളിയത്.
താന്‍ നിശ്ചയിച്ച വിസിമാര്‍ യോഗ്യരെന്ന് ഗവര്‍ണര്‍ രാജേന്ദ്ര അർലേക്കര്‍ നിലപാടെടുത്തു. ചർച്ചയ്ക്ക് മുഖ്യമന്ത്രി വരാത്തത് എന്തെന്ന് ഗവര്‍ണര്‍ മന്ത്രിമാരോട് ആരാഞ്ഞു. മുഖ്യമന്ത്രി മുൻഗണനാക്രമം നിശ്ചയിച്ചത് എങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയില്ലെന്നും ഗവർണർ മന്ത്രിമാരോട് പറഞ്ഞു.
കേരള സാങ്കേതിക, ഡിജിറ്റല്‍ സർവകലാശാല നിയമന തർക്കത്തില്‍ സുപ്രീംകോടതി കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് സർക്കാർ അനുനയ നീക്കത്തിനൊരുങ്ങിയത്. സർവകലാശാലകളിലെ വിസി നിയമനത്തിനായി സർക്കാരും ഗവർണറും മുന്നോട്ട് വെച്ചത് വ്യത്യസ്ത പേരുകളായിരുന്നു.
മുഖ്യമന്ത്രിയുടെ ശുപാര്‍ശയ്ക്കെതിരെ ഗവര്‍ണര്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ പുതിയ സത്യവാംഗ്മൂലം നൽകിയിരുന്നു. സാങ്കേതിക സർവകലാശാല വിസിയായി സിസ തോമസിനെയും ഡിജിറ്റൽ സർവകലാശാല വിസിയായി ഡോ. പ്രിയ ചന്ദ്രനെയും നിയമിക്കണമെന്നായിരുന്നു ഗവർണറുടെ സത്യവാംഗ്മൂലത്തിലെ ആവശ്യം.
മുഖ്യമന്ത്രി മെറിറ്റ് പരിഗണിച്ചില്ലെന്നും മെറിറ്റ് അട്ടിമറിച്ച് മാധ്യമ വാർത്തകളുടെ പേരില്‍ മുഖ്യമന്ത്രി സിസ തോമസിനെ ഒഴിവാക്കിയെന്നും ഗവർണർ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിസി നിയമന കേസിൽ സുപ്രീംകോടതി കർശന താക്കീത് നല്‍കിയത്.
തർക്കം തുടരുന്നതിൽ കേസ് പരിഗണിച്ച ജസ്റ്റിസ് ജെബി പർദിവാലയുടെ നേതൃത്വത്തിലുള്ള ബെഞ്ച് കടുത്ത അതൃപ്തി അറിയിച്ചു. ജസ്റ്റിസ് ധൂലിയ സമിതി നൽകിയ പട്ടികയുടെ അടിസ്ഥാനത്തിൽ സമവായം ഉണ്ടായില്ലെങ്കിൽ വിസി നിയമനം ഏറ്റെടുക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
സാങ്കേതിക (കെടിയു), ഡിജിറ്റൽ സർവകലാശാലകളിലെ വിസി നിയമനത്തിന് സുപ്രീംകോടതി ജസ്റ്റിസ് സുധാൻഷു ധൂലിയ അധ്യക്ഷനായ രണ്ട് സെർച്ച് കമ്മിറ്റികൾ രൂപീകരിച്ചിരുന്നു. രണ്ട് സമിതികളും നൽകിയ പട്ടികയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർക്ക് നൽകിയെങ്കിലും നിയമനം നടന്നിരുന്നില്ല.
സാങ്കേതിക സർവകലാശാലയിലേക്ക് സി. സതീഷ് കുമാറിനെയും ഡിജിറ്റൽ സർവകലാശാലയിലേക്ക് സജി ഗോപിനാഥിനെയും നിയമിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ ശുപാർശ. എന്നാൽ, ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ പ്രിയ ചന്ദ്രനേയും സാങ്കേതിക സർവകലാശാലയിൽ സിസ തോമസിനെയും വിസിമാരാക്കണമെന്നാണ് ഗവർണറുടെ നിർദേശം.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് ഉൾപ്പടെയുള്ള പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീൽ പോകുമെന്ന് നിയമ മന്ത്രി പി. രാജീവ്. മുഖ്യമന്ത്രിയും അപ്പീൽ നൽകാനാണ് നിർദേശിച്ചത്. ഡിജിപിയുമായും ഇക്കാര്യം സംസാരിച്ചുവെന്നും രാജീവ് കൂട്ടിച്ചേർത്തു.
എക്കാലത്തും അതിജീവിതക്കൊപ്പം ഉറച്ച് നിൽക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും സർക്കാരും സ്വീകരിച്ചത്. കേസിൽ പൂർണമായി നീതി ലഭിച്ചില്ലെന്നും ഭൂരിഭാഗം കുറ്റങ്ങളും തെളിയിക്കപ്പെട്ടെങ്കിലും എല്ലാവരും പ്രതീക്ഷിച്ച പോലെ ഒരു വിധി വന്നിട്ടില്ലെന്നും മന്ത്രി രാജീവ് അഭിപ്രായപ്പെട്ടു.
കേസിൽ നല്ല രീതിയിലാണ് അന്വേഷണം നടന്നത്. എന്നിട്ടും എന്തുകൊണ്ടാണ് പ്രതികൂല വിധിയുണ്ടായതെന്ന് പരിശോധിക്കും. ഈ സർക്കാരും മുഖ്യമന്ത്രിയുമില്ലായിരുന്നെങ്കിൽ ഇങ്ങനെയൊരു പ്രതി അറസ്റ്റിലാകുമായിരുന്നോ എന്നും പി. രാജീവ് ചോദിച്ചു.
Kerala
കൊച്ചി: മുനമ്പം ഭൂസംരക്ഷണ സമിതിയുടെ സമരം ഇന്ന് അവസാനിക്കും. താമസക്കാര്‍ക്ക് വ്യവസ്ഥകളോടെ ഭൂനികുതി അടയ്ക്കാമെന്ന ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് സമരസമിതി സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
മന്ത്രിമാരായ പി. രാജീവും കെ.രാജനും ഇന്ന് ഉച്ചയോടെ സമരപന്തലിൽ എത്തും. 2.30ഓടെ ഇരുവരും സമപന്തലിലെത്തി സമരമിരിക്കുന്നവർക്ക് നാരാങ്ങാ നീര് നൽകി സമരം അവസാനിപ്പിക്കും. എന്നാൽ ബിജെപി നേതൃത്വത്തിൽ ഒരു വിഭാഗം സമരത്തിന് തിങ്കളാഴ്ച തുടക്കമിടും.
കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി ഉത്തരവോടെ കുടുംബങ്ങൾക്ക് കരമടയ്ക്കാൻ പറ്റിയിരുന്നു. ഭൂമി പോക്കുവരവിനും സാധ്യമായിട്ടുണ്ട്. ഇതേ തുടർന്നാണ് നിലവിൽ ഭൂരിപക്ഷം പേരും പങ്കാളികളായിട്ടുള്ള ഭൂസംരക്ഷണ സമിതി സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.